Sunday, January 15, 2017

വാഗൺ ട്രാജഡി ഒരു ഓർമക്കുറിപ്പ്

വാഗണ് ട്രാജഡി ദുരന്തത്തിൽ  നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ....വായിക്കൂ...

  👇 👇 👇 👇 👇 👇 👇 👇 👇 👇 👇 👇
“നവംബർ  നാലാം തിയ്യതി എന്നെയും ജ്യേഷ്ടൻ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ട് പോയി.

മൂത്ത ഇക്കാക്ക മൊയ്ദീൻ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാൽ  അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു.

എന്നാൽ , ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല.

എം.എസ്.പി ക്യാമ്പിലായിരുന്നു ആദ്യം കൊണ്ടു പോയത്.

ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നതായിരുന്നു കുറ്റം.

 ദിവസത്തിൽ ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്.
ഇടയ്ക്കിടെ ബൈണറ്റ് മുനകള്‍ കൊണ്ട് പട്ടാളക്കാര്‍ മർദ്ദിക്കും .

അങ്ങനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു.
നവംബർ  20നു രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി.

കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു.

പട്ടാളം ആയുധങ്ങളുമായി ഇവയിൽ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിർത്തി

വണ്ടികൾ ഓട്ടം തുടങ്ങി.

പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം.

വേഗത കുറഞ്ഞാൽ പട്ടാളക്കാർ ബൈണറ്റ് കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തിൽ  മുറിവുകൾ .

കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ളാറ്റ് ഫോമിലിരുത്തി. ഞങ്ങൾ  ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളർന്ന്  ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില് നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാൻ  തന്നത്.

വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയില് (തലയണ) പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി.

നൂറു പേര് കയറിയപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേര് ഉൾക്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേൽക്കുമേൽ നിലം തൊടാതെ ഞങ്ങൾ നിന്നു.

ശ്വാസംമുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തുവിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയില് ആഞ്ഞടിച്ചു.

മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു.

ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വർഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള്‍ പ്രാണൻ പോകാതെ പിടിച്ചു നിന്നു.

എന്നിട്ടും കുറെ കഴിഞ്ഞപ്പോൾ ബോധം നഷ്ടപ്പെട്ടു.

രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരിൽ എത്തിയത്. ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്.

പോത്തന്നൂരിൽ  നിന്നും ആ പാപികൾ വാതിൽ  തുറന്നു. മുറിക്കുള്ളിൽ  കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു.

അറുപത്തിനാല് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. അറുപതു മാപ്പിളമാരും നാല് തിയ്യന്മാരും.

മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം.

വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന് അവശേഷിക്കുന്നവർ  പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂർ  ആശുപത്രിയിൽ  എത്തിച്ചു. അതിനു മുമ്പേ എട്ടു പേർ കൂടി മരിച്ചിരുന്നു.

മരിച്ചവരെ ഏറ്റെടുക്കാൻ  പോത്തന്നൂർ സ്റ്റേഷൻ  മാസ്റ്റർ  തയ്യാറായില്ല. അതിനാൽ  അവരെ തിരൂരിലേക്ക് തന്നെ മടക്കി കൊണ്ട് വന്നു കോരങ്ങത്തു ജുമാ മസ്ജിദ് ഖബറസ്ഥാനിയിൽ മറവുചെയ്തു.

കൂടെയുണ്ടായിരുന്ന തിയ്യന്മാരായ നാലുപേരെ മുത്തൂരിലും സംസ്കരിച്ചു.”

വാഗണ് ട്രാജഡി ദുരന്തത്തിൽ  നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ

പിറന്ന നാടിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന മാപ്പിള മക്കൾ...!

ഇന്ന പലരും ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലാണ്.

ആ തിരുത്തെഴുത്തിൽ
ഈ രക്തസാക്ഷികൾ ഒരിക്കൽ കൂടി ചവിട്ടി മെതിക്കപ്പെട്ടേക്കാം...

ചരിത്രത്തിന്റെ താളുകളിൽ നിന്നും ഈ മാപ്പിള മക്കളെ എന്നെന്നേക്കുമായി കുഴിച്ചു മൂടിയേക്കാം .... !!!
അതിനു മുന്പ് ഇവിടെയെങ്കിലുമിത്  അടയാളപ്പെടുത്തട്ടെ... !

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ വാഗണ്‍ ദുരന്തത്തിന്  95  ആണ്ടുകൾ പിന്നിടുമ്പോൾ....
കപട ദേശ ഭക്തരായവർ കലണ്ടറുകൾ കത്തിച്ചു കളഞ്ഞാലൊന്നും ചരിത്രം ചാരമാവില്ല എന്ന ഓ്ർമ്മപ്പെടുത്താനായി ഇത് പുതു തലമുറയിലേക്ക് പകർന്നു നൽകേണ്ടിയിരിക്കുന്നു...

ജയ്‌ ഹിന്ദ്‌ .

No comments:

Post a Comment